അഴീക്കോട് സ്മാരകം നവീകരണം ഒരു വർഷത്തിനകം യാഥാർത്ഥ്യമാക്കും: മന്ത്രി കെ. രാജൻ

അഴീക്കോട് സ്മാരകത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചന


തൃശൂർ : കേരളത്തിന്റെ സാംസ്‌കാരികമനഃസാക്ഷിയായി നിറഞ്ഞുനിൽക്കുകയും സാമൂഹ്യപ്രശ്‌നങ്ങളോട് നിരന്തരമായി പ്രതികരിക്കുകയും ചെയ്ത ഡോ.സുകുമാർ അഴീക്കോടിന്റെ എരവിമംഗലത്തുള്ള സ്മാരകമന്ദിരത്തിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ഒരു വർഷത്തിനകം പണികൾ പൂർത്തിയാക്കി നവീകരിച്ച മന്ദിരം നാടിന് സമർപ്പിക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി കെ.രാജൻ പറഞ്ഞു. അഴീക്കോട് സ്മാരകമന്ദിരത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അഴീക്കോടിന്റെ പത്താം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറകൾക്ക് ഒരുപാഠപുസ്തകംപോലെ പ്രയോജനപ്പെടുത്താവുന്നവിധത്തിൽ സ്മാരകത്തെ കാലോചിതമായി പുതുക്കിപ്പണിയും. അഴീക്കോടിന്റെ ഓർമ്മകൾ തുടിച്ചുനിൽക്കുന്ന സ്മാരകവസ്തുക്കളും പുസ്തകങ്ങളും സംരക്ഷിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ കേൾക്കാനും കാണാനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. പുഴയോരത്തുള്ള സ്മാരകഭൂമികയിൽ ഓഡിറ്റോറിയവും ലൈബ്രറിയും മ്യൂസിയവും ഒരുക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ സംസ്ഥാനസർക്കാർ കേരള സാഹിത്യ അക്കാദമിക്ക് കൈമാറിക്കഴിഞ്ഞു. തുടർന്ന് ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ടിൽനിന്നുമുള്ള തുക നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

അഴീക്കോട് നിർഭയനായി അനീതിക്കെതിരെ പൊരുതിയ പോരാളിയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ പറഞ്ഞു. സമൂഹത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴൊക്കെ അഴീക്കോടിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലെന്ന് മലയാളികൾ ഇപ്പോഴും ആഗ്രഹിച്ചുപോരുന്നു. തെറ്റുകൾക്കെതിരെ കലഹിക്കാൻ മടിച്ചുനിൽക്കാഞ്ഞ ആ മഹാപ്രതിഭയ്ക്ക് പകരംവയ്ക്കാൻ മറ്റൊരാളില്ലെന്നും വൈശാഖൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ. രജിത്, ജയൻ കെ.ജെ., എം.പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.എസ്.സുനിൽകുമാർ സ്വാഗതവും അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഈ.ഡി.ഡേവീസ് നന്ദിയും പറഞ്ഞു. രാവിലെ അഴീക്കോടിന്റെ ഛായചിത്രത്തിന് മുന്നിൽ ദീപോജ്ജ്വലനവും പുഷ്പാർച്ചനയും നടന്നു.